Drisya TV | Malayalam News

പുതിയ സ്മാർട്ട്‍ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി 

 Web Desk    19 Apr 2026

പുതിയ സ്മാർട്ട്‍ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. മുൻനിര സ്മാർട്ട്‍ഫോൺ നിർമാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സ്ഥിരീകരിച്ചു.

രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‍ഫോണുകളിലും ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഈ വർഷം ആദ്യം യു.ഐ.ഡി.എ.ഐ. (UIDAI) ഐ.ടി. മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 134 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ, ബാങ്കിങ്, ടെലികോം വെരിഫിക്കേഷൻ തുടങ്ങി വിമാനത്താവളങ്ങളിലെ പ്രവേശനം വരെ വേഗത്തിലാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ നിർദേശം പരിശോധിച്ചശേഷം സ്മാർട്ട്‍ഫോണുകളിൽ ആപ്പ് നിർബന്ധമാക്കേണ്ടതില്ലെന്ന് ഐ.ടി. മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിർത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളിൽനിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകൾ നിർമിക്കുന്നത് തങ്ങളുടെ നിർമാണച്ചെലവ് വർധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, സ്മാർട്ട്‍ഫോൺ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് മന്ത്രാലയം ഈ തീരുമാനത്തിൽ എത്തിയത്.

  • Share This Article
Drisya TV | Malayalam News