ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ, പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇന്ധനവില കുത്തനെ കൂട്ടിയത് രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് വില അൽപം കുറയ്ക്കാൻ സർക്കാർ തയാറായി.
ഇന്ധനക്ഷാമത്തിന് പുറമേ ഇപ്പോൾ വൈദ്യുതിക്ഷാമവും രൂക്ഷമായതോടെ പാക്കിസ്ഥാനിൽ ജനജീവിതം കടുത്ത പ്രതിസന്ധിയിലായി. അപ്രഖ്യാപിതമായി എൽപിജി വിതരണം നിർത്തിയതോടെയാണ് ജനം വെട്ടിലായത്. കറാച്ചിയിലാണ് ഏറ്റവുമധികം പ്രതിസന്ധി. വീടുകളിൽ ഭക്ഷണം പാകംചെയ്യുന്നത് നിലച്ചതോടെ റസ്റ്ററന്റുകളെ അഭയം പ്രാപിക്കേണ്ട അവസ്ഥയായെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെയാണ് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. ഉൽപദാനം കുറയുകയും വില കുതിക്കുകയും ചെയ്തതോടെ സർക്കാർ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചു. വൈകിട്ട് 5നും പുലർച്ചെ ഒന്നിനും ഇടയിലാകും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുക.
പാക്കിസ്ഥാൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പാക്കിസ്ഥാന്റെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 65% സംഭാവന ചെയ്യുന്ന കറാച്ചിയിൽ അവശ്യ സേവനങ്ങൾ പോലും ജനത്തിന് കിട്ടുന്നില്ലെന്നത് ദയനീയമാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.