ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത നീക്കവുമായി ബ്രിട്ടനും ഫ്രാൻസും. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു 'ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം' രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ഈ ആഴ്ച ലണ്ടനിലോ പാരിസിലോ വെച്ച് അന്താരാഷ്ട്ര ഉച്ചകോടി നടക്കും. ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടങ്ങളിൽ ഭാഗമാകാതെ, പൂർണ്ണമായും സ്വതന്ത്രമായ ഒരു സുരക്ഷ പദ്ധതിയാണ് ബ്രിട്ടനും ഫ്രാൻസും വിഭാവനം ചെയ്യുന്നത്. ഇത് കേവലം 'പ്രതിരോധപരമായ' നീക്കം മാത്രമായിരിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ വ്യക്തമാക്കി.
ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധത്തിൽ തങ്ങൾ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താല്പര്യമില്ലെന്നും, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ആകെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹുർമുസ് കടലിടുക്ക്. ഇറാൻ ഈ പാത ഭാഗികമായി അടച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും ഊർജ്ജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നതിനാൽ, കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.