ഇറാനിയൻ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെ ചൈനീസ് കപ്പൽ. അമേരിക്കൻ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് ബന്ധമുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നു.
ഉപരോധം ആരംഭിച്ചതിനുശേഷം കടലിടുക്ക് കടന്ന് ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എൽഎസ്ഇജി, മറൈൻട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇതിനുമുമ്പ് 'ഫുൾ സ്റ്റാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023-ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കാൻ ഈ കപ്പൽ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അസാധാരണ നീക്കങ്ങൾ നടന്നത്.
ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയ റിച്ച് സ്റ്റാറി ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പലിന് ചൈനീസ് ഉടമസ്ഥതയാണുള്ളതെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്ന് റേഡിയോ വഴി സന്ദേശം നൽകി.
റിച്ച് സ്റ്റാറിയെ കൂടാതെ 'എൽപിസ്' എന്ന മറ്റൊരു കപ്പലും ഇതേസമയം ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാർട്ട് കെമിക്കൽ എസ്.എയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ നേരത്തെ ഒരു ഇറാനിയൻ തുറമുഖത്ത് അടുത്തിരുന്നതായി കപ്പലുകളെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമുകൾ ചൂണ്ടിക്കാട്ടുന്നു.