Drisya TV | Malayalam News

ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം

 Web Desk    11 Apr 2026

ദശാബ്ദങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ചാന്ദ്ര യാത്രക്ക് ശേഷം നാല് സഞ്ചാരികളുമായി ഒറിയോൺ കാപ്സ്യൂൾ പസഫിക് സമുദ്രത്തിൽ പതിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ (അമേരിക്കൻ സമയം രാത്രി 8 മണിയോടെ) സാൻ ഡീഗോ തീരത്താണ് പേടകം സമുദ്രത്തിൽ ലാൻഡ് ചെയ്തത്.

ആർട്ടെമിസ് II സംഘത്തിന്റെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘ഒരു അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് വലിയ അഭിമാനമുണ്ട്. അടുത്ത ലക്ഷ്യം ചൊവ്വയാണ്’ എന്നാണ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞത്. ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നിവരെ അഭിനന്ദിച്ച ട്രംപ്, അവരെ വൈറ്റ് ഹൗസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഈ ദൗത്യം അതിശയകരം എന്നും ലാൻഡിങ് മികച്ചത് എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

2028ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസയുടെ അടുത്ത പദ്ധതി. ചന്ദ്രനിൽ ഒരു സ്ഥിരതാവളം നിർമിച്ചുകഴിഞ്ഞാൽ അവിടെനിന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് 2030കളുടെ അവസാനത്തോടെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക എന്നതാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ബഹിരാകാശ മേഖലയിൽ അമേരിക്കയുടെ മേധാവിത്വം വീണ്ടും തെളിയിക്കപ്പെട്ടതിൽ ട്രംപ് വലിയ അഭിമാനം പ്രകടിപ്പിച്ചു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ബഹിരാകാശ ഗവേഷണത്തിൽ മുന്നേറുന്ന സാഹചര്യത്തിൽ ആർട്ടെമിസ് IIന്റെ വിജയം അമേരിക്കയുടെ കരുത്ത് വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഏകദേശം 1,17,659 കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. 1970ലെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡ് തകർത്തുകൊണ്ട്, മനുഷ്യചരിത്രത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സംഘമെന്ന ഖ്യാതി അർട്ടെമിസ് II ടീം സ്വന്തമാക്കി. 1972ന് ശേഷം ചന്ദ്രനിലേക്ക് അയക്കുന്ന ആദ്യ മനുഷ്യസംഘം കൂടിയാണിവർ.

  • Share This Article
Drisya TV | Malayalam News