ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കേസിൽ കെയർടേക്കറെ പൊലീസ് അറസ്‌റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരൻ മകൻ ശ്രീനാഥിനെ (35) ആണ് എസ്ബിഐ റോഡിലെ അനുഗ്രഹ സ്പെഷൽ സ്‌കൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷാണ് (24) അറസ്‌റ്റിലായത്.മർദനത്തെ തുടർന്ന് ഒടിഞ്ഞ വാരിയെല്ല് ശ്വാസകോശത്തിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം വടികൊണ്ട് അടിയേറ്റ പാടുകളും ചതവുകളും കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത സംശയിച്ച തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ വിശദമായ പരിശോധന വേണമെന്ന് വിലയിരുത്തി പോസ്റ്റ്മോർട്ടം അടുത്ത ദിവസത്തേക്ക് മാറ്റി. തുടർന്ന് ഇന്നലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് യുവാവ് ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്‌തമായത്.
കഴിഞ്ഞ ജനുവരി 10നാണ് ശ്രീനാഥ് സ്പെഷൽ സ്കൂളിൽ എത്തിയത്. ഏപ്രിൽ ഒന്നിന് രാവിലെ സ്പെഷൽ സ്കൂളിലെ മുകളിലെ മുറിയിൽ ശ്രീനാഥിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.സ്ഥാപനം നടത്തുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.