ഇൻഡോറിൽ വീണ്ടും മലിനജലം കുടിച്ച് രോഗബാധ. 22 പേർക്കാണ് ഇപ്പോൾ അസുഖം ബാധിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കുടിവെള്ളത്തിലൂടെയുള്ള രോഗബാധയെ തുടർന്ന് 23 പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്തതിന് പിന്നാലെയാണിത്. ഏറ്റവും പുതിയ കേസുകൾ പ്രധാനമായും മൊഹോ പ്രദേശത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലിനമായ കുടിവെള്ളം കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 22 പേരിൽ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ വീടുകളിൽ ചികിത്സയിലാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ രോഗബാധിതരുടെ എണ്ണം 25 കവിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രോഗബാധയുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്. തുടർന്ന് ജില്ലാ കളക്ടർ ശിവം വർമ്മ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കുടിവെള്ളത്തിലെ ബാക്ടീരിയ മലിനീകരണം അണുബാധയുടെ വ്യാപകമായ വ്യാപനത്തിന് കാരണമായെന്നാണ് സർക്കാർ വിലയിരുത്തൽ. ഭഗീരത്പുരയിലെ 51 കുഴൽക്കിണറുകളിൽ മലിനമായ വെള്ളം കണ്ടെത്തി, പരിശോധനാ റിപ്പോർട്ടുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി സർക്കാർ ഈ ആഴ്ച ആദ്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരിതബാധിതരായ 21 കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്.