ഈ മാസം അവസാനം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുത്തേക്കും.റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ പിഴ തീരുവ ചുമത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന താരിഫ് സംഘർഷത്തിനിടയിലാണ് ഇത്തരത്തിലൊരു തീരുമാനം.
ഐക്യരാഷ്ട്ര സഭാ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാൽ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോർട്ട്.യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചർച്ച സെപ്റ്റംബർ 23 മുതൽ 29 വരെയാണ് നടക്കുക.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്റായ ശേഷം യുഎൻ സമ്മേളനത്തിൽ ട്രംപിന്റെ ആദ്യ പ്രസംഗമായിരിക്കുമിത്.