വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം ഓടിച്ചിരുന്ന ആൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6:00 മണിയോടെ വെങ്ങാനൂർ അയ്യങ്കാളി സ്‌കൂളിന് മുന്നിലായിരുന്നു ദാരുണമായ ഈ അപകടം ഉണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. മരിച്ചയാൾ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.റെനോയുടെ ക്വിഡ് മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
കാറിന് തീപിടിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവേ കാർ പിന്നിലേക്ക് ഉരുണ്ട് നീങ്ങിയതാകാം എന്ന് കരുതുന്നു. സീറ്റ് ബെൽറ്റ് പെട്ടെന്ന് കുടുങ്ങിപ്പോയതാകാം ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിയാതെ പോയതിന് കാരണമെന്ന് സംശയിക്കുന്നു. തന്റെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന ഒരു യുവാവ് ഈ അപകടത്തിന് സാക്ഷിയായിരുന്നു.റോഡരികിലെ പോസ്റ്റിന് സമീപത്ത് വെച്ച് കാറിന്റെ മുൻഭാഗത്ത് തീപിടിക്കുന്നത് കണ്ട് ഇയാൾ ഡ്രൈവറെ വിളിച്ചെങ്കിലും, വണ്ടി പിന്നോട്ട് ഉരുണ്ട് നീങ്ങി ആളിപ്പടരുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വഴിയാത്രക്കാർക്കും മറ്റും തീ പടർന്ന സാഹചര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല.
അപകട വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. പൂർണ്ണമായി കത്തിനശിച്ച കാറിന്റെ നമ്പർ പ്ലേറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇത് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈറ്റസ് കുര്യൻ എന്നയാളുടെ പേരിലാണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.വണ്ടി ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താനും മൃതദേഹം തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പോലീസ്.