ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ചൊവ്വാഴ്ച പുനലൂർ ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. ആറുമാസത്തിനകം സംസ്ഥാന വ്യാപകമായി നടപ്പാക്കും. പി.ജി. യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് മാറ്റിനിയമിക്കും.ഇവർക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതും പരിഗണിക്കുന്നുണ്ട്. പുനർവിന്യാസത്തിൽ ഡോക്ടർമാരുടെ സമ്മതവും തേടിയേക്കും.
പുനർനിയമനത്തെത്തുടർന്നുണ്ടാകുന്ന ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കും. ഇതിനകം സംസ്ഥാനത്താകെ 140 പേർക്ക് നിയമന ഉത്തരവ് നൽകി. ഇതിനൊപ്പം സ്ഥിരം നിയമനവും നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഒമ്പത് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.രാത്രി എട്ടിനുശേഷം ആവശ്യമുണ്ടെങ്കിൽ ഡോക്ടർമാരെ വിളിച്ചുവരുത്തുന്ന ഓൺകോൾ സംവിധാനവുമുണ്ടാകും.