കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മെസ്സി വിവാദത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീണക്കെതിരെയുള്ള ഇഡി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, വിഷയത്തിൽ ഉൾപ്പെട്ടവർ തന്നെ അതിന് മറുപടി നൽകട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലേ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതിൽ അനൗചിത്യമാണെന്നും അതുമായി ബന്ധപ്പെട്ട ആളുകൾ പ്രതികരിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
പുനർജനി കേസിൽ, മുൻ സർക്കാരാണ് തനിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അവർ അന്വേഷിച്ച് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രചരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റൻപതോളം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.