സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. കാറിൽ യാത്രചെയ്ത വിദ്യാർഥിനി റിയ ഫാത്തിമയാണ് മരിച്ചത്. ഇരുപത്തഞ്ചോളം പേർക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്ദംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം.പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണ്.
അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളെ തകർത്ത ശേഷം ഒരു വീടിന്റെ മതിലും തകർത്ത് ബസ് വീട്ടുമുറ്റത്താണ് വന്നുനിന്നത്.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടനടി ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.