തെരുവുനായ് കടിച്ചുപൊട്ടിച്ച പുതിയ ചെരിപ്പിന് വിൽപനാനന്തര സേവനം നിഷേധിച്ച നിർമാണ കമ്പനിക്കെതിരെ മാട്ടുമന്ത സ്വദേശി നൽകിയ പരാതി തീർപ്പാക്കി ഉപഭോക്തൃ കോടതി. പരാതിക്കാരനായ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ബോബൻ മാട്ടുമന്തക്ക് 5000 രൂപ നഷ്ടപരിഹാരം നൽകാനും പുതിയ ചെരിപ്പ് വാങ്ങിനൽകാനും കോടതിയുടെ നിർദേശപ്രകാരമുള്ള മധ്യസ്ഥ ചർച്ചയിൽ തീരുമാനമായി. കോഴിക്കോട് ആസ്ഥാനമായ കമ്പനിക്കെതിരെയാണ് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം 35ാം വകുപ്പ് പ്രകാരം ബോബൻ മാട്ടുമന്ത ഫെബ്രുവരിയിൽ പരാതി നൽകിയത്.
2025 ഒക്ടോബർ 20ന് ബോബനും ഭാര്യ റിംനയും ചേർന്ന് പാലക്കാട് നഗരത്തിലെ ബി.ഒ.സി റോഡിലെ കടയിൽനിന്നാണ് 690 രൂപക്ക് ചെരിപ്പ് വാങ്ങിയത്. അന്ന് വൈകീട്ട് ക്ഷേത്രദർശനത്തിന് പോയ ബോബൻ തിരികെ വരുമ്പോഴേക്കും പുറത്ത് അഴിച്ചുവെച്ചിരുന്ന ചെരിപ്പ് തെരുവുനായ് കടിച്ച് നാശമാക്കിയിരുന്നു. അടുത്ത ദിവസം തന്നെ നഗരത്തിൽ ചെരിപ്പു തുന്നുന്ന നിരവധി പേരെ സമീപിച്ചെങ്കിലും ആ മോഡലിലുള്ള ചെരിപ്പിന്‍റെ തവിട്ടു നിറത്തിലുള്ള മെറ്റീരിയൽ ലഭ്യമായില്ല. തുടർന്ന് പരാതിക്കാരൻ കമ്പനിയുടെ വാട്ട്സ്ആപ്പ് നമ്പറിൽ പരാതി സന്ദേശം അയച്ചു.
കേടുവന്ന ചെരിപ്പ് നന്നാക്കി തരണമെന്നും അതിന്‍റെ ചെലവ് താൻ വഹിക്കാമെന്നും അല്ലെങ്കിൽ മെറ്റീരിയൽ നൽകിയാൽ താൻ തന്നെ ചെരിപ്പ് തുന്നുന്നവരെ കൊണ്ട് നന്നാക്കാമെന്നും നിർമാണ കമ്പനിയെ അറിയിച്ചു. എന്നാൽ, നിഷേധാത്മക നിലപാടാണ് കമ്പനി സ്വീകരിച്ചതെന്ന് ബോബൻ പറയുന്നു. വിൽപനാനന്തര സേവനം നിഷേധിച്ചതോടെയാണ് ബോബൻ അഭിഭാഷകൻ രതീഷ് ഗോപാലൻ മുഖേന ജില്ല ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. പരാതി രജിസ്റ്റർ ചെയ്ത ഉപഭോക്തൃ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.
തുടർന്ന് കമ്പനി പ്രതിനിധികളുമായി രണ്ട് തവണ മധ്യസ്ഥ ചർച്ച നടന്നു. രണ്ടാമത്തെ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാനും പുതിയ ചെരിപ്പ് വാങ്ങിനൽകാനും തീരുമാനമായത്. പരാതിക്കാരൻ അനുഭവിച്ച മനഃപ്രയാസത്തിന് നഷ്ടപരിഹാരമായാണ് 5000 രൂപ നഷ്ടപരിഹാരം.നിർമാണ കമ്പനികൾ വിൽപനനാന്തര സേവനം നൽകുകയോ അല്ലെങ്കിൽ സേവനം നൽകാനാവില്ലെന്ന് ബോക്സിന് മുകളിൽ എഴുതിവെക്കുകയോ വേണമെന്ന് ബോബൻ മാട്ടുമന്ത പ്രതികരിച്ചു.