Drisya TV | Malayalam News

ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിനെ മറികടന്ന് ചൈന 

 Web Desk    15 Jun 2026

ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിനെ മറികടന്ന് ചൈന മുന്നേറിയെന്ന് റിപ്പോർട്ടുകൾ. ക്ലിനിക്കൽ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ബ്രെയിൻ ചിപ്പിന് ചൈന അംഗീകാരം നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നാണയത്തിന്റെ വലിപ്പമുള്ളതാണ് നിയോ (NEO) എന്ന ഈ ഉപകരണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനാിയ ക്ലിനിക്കൽ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപകരണമാണിത്.

ബെയ്ജിങ്ങിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും ഷാങ്ഹായ് ആസ്ഥാനമായുള്ള ന്യൂറക്കിൾ ടെക്നോളജിയിലെയും ഗവേഷകർ വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണം. ചൈനയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനം വൻതോതിൽ ഇതിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയോയുടെ ആദ്യ പതിപ്പ് നട്ടെല്ലിന് പരിക്കേറ്റവർക്കും തളർന്നുപോയവർക്കും സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിൽ മസ്‌കിന്റെ ന്യൂറലിങ്ക് മനുഷ്യരിലുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. എന്നാൽ വാണിജ്യ ഉപയോഗത്തിനുള്ള വിപുലമായ അനുമതി ലഭിച്ചിട്ടില്ല. തലച്ചോറ് ഉത്പാദിപ്പിക്കുന്ന സിഗ്നലുകളെ കമ്പ്യൂട്ടറുകൾ, ഉപകരണങ്ങൾ, കൃത്രിമ അവയവങ്ങൾ എന്നിവ നിയന്ത്രിക്കാൻ കഴിയുന്ന ഡിജിറ്റൽ കമാൻഡുകളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നവയാണ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ. ന്യൂറാലിങ്ക് വഴി നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആളുകൾക്ക് ആശ്വാസം പകരുന്നതും കാഴ്ച തിരികെ നൽകുന്നതും വളരെ വലിയ കാര്യമാണെന്നാണ് ഇലോൺ മസ്‌ക് ആവർത്തിച്ച് പറയുന്നത്.

തങ്ങളുടെ ഇംപ്ലാന്റുകൾ വഴി ഉപയോക്താക്കൾക്ക് ചിന്തകൾ മാത്രം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ കേഴ്സർ നീക്കാനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് ന്യൂറാലിങ്ക് അവകാശപ്പെടുന്നു. എന്നാൽ ഈ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നവർ ഇതിലും വലിയ ഭാവിയാണ് മുന്നിൽ കാണുന്നത്. മനുഷ്യർക്ക് ചിന്തകളിലൂടെ ഡിജിറ്റലായി ആശയവിനിമയം നടത്താനും ശാരീരിക ഇടപെടൽ കൂടാതെ യന്ത്രങ്ങളുമായി സംവദിക്കാനും കഴിയുമെന്ന് അവർ വാദിക്കുന്നു.

അതിനിടെ നിയോ ഇംപ്ലാന്റിന്റെ സവിശേഷ രൂപകൽപ്പനയാണ് ചൈനയുടെ ഈ രംഗത്തെ അതിവേഗത്തിലുള്ള മുന്നേറ്റത്തിന് കാരണം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന്റെ സെറിബ്രൽ കോർട്ടെക്സ് തുളച്ചുകയറേണ്ട ആവശ്യകതയുള്ള ന്യൂറലിങ്കിന്റെ N1 ഉപകരണത്തിൽ നിന്ന് വ്യത്യസ്തമായി നിയോ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ സ്ഥാപിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു എന്നതാണ് പ്രത്യേകത. 36 രോഗികൾ ഇതിനകം ഈ ഉപകരണം പരീക്ഷിച്ച് നല്ല പുരോഗതി നേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടസാധ്യത കുറവാണ് എന്നതാണ് ചൈനയുടെ സാങ്കേതികവിദ്യയുടെ മെച്ചം.

  • Share This Article
Drisya TV | Malayalam News