രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബഹ്റൈനിൽ വ്യോമപാത തുറന്നു. വിമാന സർവീസുകൾ ഉടൻ പുനരാരംഭിച്ചേക്കും. മസ്കത്തിൽനിന്ന് കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.ലണ്ടൻ, കയ്റോ, റോം, പാരിസ്, ക്വാലലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ അധിക സർവീസുകൾ. ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ സൗകര്യം ഉപയോഗിക്കാം.ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും യുഎഇയിൽ നിന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയും ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്സും സ്പെഷൽ സർവീസുകൾ തുടരുന്നു. വിമാന നിരക്കിൽ കുറവില്ല.
പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി ഇന്ന്(മാർച്ച് 14) എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ആകെ 80 സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും പ്രത്യേക സർവീസുകൾക്കും പുറമെയാണിത്.
യുഎഇയിലേക്കും സൗദി അറേബ്യയിലേക്കുമായി 62 പ്രത്യേക (നോൺ ഷെഡ്യൂൾഡ്) സർവീസുകളാണ് ഇരു കമ്പനികളും ചേർന്ന് നടത്തുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. മസ്‌കത്തിലേക്കുള്ള ഷെഡ്യൂൾഡ് സർവീസുകളും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു.