2026 മാർച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ 96 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിൽ അർധസെഞ്ചറിയുമായി തിളങ്ങി സഞ്ജും സാംസൺ (89), ബോളിങ്ങിൽ, 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാംപ്യൻ ടീമെന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്.