ആറുവരിയിൽ ദേശീയപാതയിൽ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുൾപ്പെടെ ഗതാഗത നിയമങ്ങൾ തെറ്റിച്ചാൽ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാൽ നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ൽ ഉടനീളം ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) പ്രവർത്തിക്കും. തലപ്പാടി-ചെങ്കള ആദ്യ റീച്ചിൽ ക്യാമറകൾ സ്ഥാപിച്ച് കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങി.
വാഹനങ്ങളുടെ വേഗം, സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള മുൻകരുതലുകൾ, വാഹനങ്ങളെ മറികടക്കൽ, അപകടകരമായ ഡ്രൈവിങ് എന്നിവയെല്ലാം സെക്കൻഡുകൾ നിലയ്ക്കാതെ ക്യാമറകൾ ഒപ്പിയെടുത്ത് സൂക്ഷിക്കും. സംസ്ഥാനത്താകെ ഇത്തരത്തിൽ 451 ക്യാമറകളാണ് സ്ഥാപിക്കുന്നത്. അതിൽ ഭൂരിഭാഗവും 360 ഡിഗ്രി കറങ്ങുന്നവയുമാണ്.
ഏതുസമയത്തും അപകടങ്ങളുണ്ടായാൽ എടിഎംഎസ് നിയന്ത്രണ മുറിയിൽ അലാറത്തോടെ വിവരങ്ങളെത്തും. തത്സമയ ദൃശ്യങ്ങളും ലഭിക്കും. ദേശീയപാതയിൽ ഗതാഗത തടസ്സങ്ങളുണ്ടാകാത്ത വിധം അപകടത്തിൽപ്പെട്ട വാഹനങ്ങളെ നീക്കാൻ ക്രെയിനടക്കമുള്ള യന്ത്രസംവിധാനങ്ങളുമുണ്ടാകും. അപകടം നടന്നാൽ 1033 എന്ന ടോൾഫ്രീ നമ്പറിലേക്ക് സന്ദേശമെത്തിയാൽ അവിടന്ന് ബന്ധപ്പെട്ട നിയന്ത്രണമുറിയിലേക്കും ഉടൻ വിവരങ്ങൾ കൈമാറും. അപകടത്തിൽപ്പെട്ടവർക്ക് ഉടൻ ആശുപത്രി സേവനമുറപ്പാക്കും വിധം ആംബുലൻസ് സംവിധാനവും എടിഎംഎസിന്റെ ഭാഗമായി പ്രവർത്തിക്കും.
ദേശീയപാതയിൽ പലയിടങ്ങളിലായി ഡിജിറ്റൽ മുന്നറിയിപ്പ് ബോർഡുകളുമുണ്ട്. പ്രധാന പാതയിൽ ട്രാഫിക് ലൈൻ തെറ്റിക്കുന്ന വാഹനങ്ങളുടേതടക്കം നമ്പർ സഹിതം എടിഎംഎസിലെത്തും. അപകടസാധ്യത പരമാവധി കുറയ്ക്കുകയാണ് എടിഎംഎസ് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.