സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.
നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡൻ്റുമാണ്. പാർട്ടിയിലെ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ ചില വെട്ടിനിരത്തലുകൾ നടത്തിയാണ് സംസ്ഥാന കൗൺസിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. ഇടുക്കിയിൽ നിന്ന് കെ.കെ ശിവരാമനെ ഒഴിവാക്കിയപ്പോൾ ഇ.എസ് ബിജിമോളെ ക്ഷണിതാവാക്കി. സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോൺ വിവാദത്തിൽ ഉൾപ്പെട്ട കെ.എം ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗൺസിലിൽ ഉൾപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും.