തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ബോർഡിന് അയ്യപ്പ സംഗമം നടത്താമെന്ന് വ്യക്തമാക്കി ഹൈക്കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും നിർദേശം നൽകി.ചില നിർദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. സംഗമത്തിന്റെ ഭാഗമായി പമ്പയിൽ സ്ഥിരമായ നിർമാണ പ്രവർത്തനങ്ങൾ നടത്തരുത്.
കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളിൽ ഇത് ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് നൽകണം തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതി നൽകിയിട്ടുള്ളത്.
ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരിൽ രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹർജികൾ ഹൈക്കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തല സംസ്ഥാന സർക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തത തേടിയിരുന്നു.
പരിപാടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും, പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ പങ്ക്, ധനസമാഹരണം, പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയെക്കുറിച്ചായിരുന്നു ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചത്.ഇതിന് സർക്കാരും ദേവസ്വം ബോർഡും മറുപടി നൽകിയ ശേഷമാണ് ഹൈക്കോടതി സംഗമത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ചത്.