നേപ്പാളിലെ ജെൻ സീ വിപ്ലവത്തിനിടെ കൂട്ട ജയിൽചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാർ ജയിൽചാടിയെന്നാണ് റിപ്പോർട്ട്. മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡന്റ്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലിൽനിന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ ഇരച്ചെത്തിയത്. ജയിൽവളപ്പിനുള്ളിൽ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികൾ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകൾ തകർത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാർ അവസരം മുതലെടുത്ത് സ്വയം സെല്ലുകൾ തകർത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു. സംഭവസമയത്ത് പോലീസും ജയിൽ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങിയ മുൻ മന്ത്രി സഞ്ജയ് കുമാർ സാഹ് കഴിഞ്ഞ 13 വർഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. 2012-ലെ ഒരു ബോംബ് സ്ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. അഞ്ചുപേർ കൊല്ലപ്പെട്ട സ്ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ സഞ്ജയ് കുമാർ ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതിനുപുറമേ റേഡിയോ ടുഡേയുടെ ഉടമയായ അരുൺ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. അതേസമയം, താൻ നിരപരാധിയാണെന്നായിരുന്നു ജയിൽചാടിയ ശേഷം സഞ്ജയ് കുമാറിന്റെ അവകാശവാദം. ജെൻ സീ പ്രക്ഷോഭത്തെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു.1500-ലേറെ തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം.
അതിനിടെ, കലാപത്തിനിടെ കൊള്ളയും റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലർ കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയബഞ്ജിയ ബാങ്കിന്റെ ബനേശ്വർ ബ്രാഞ്ച് അക്രമികൾ കൊള്ളയടിച്ചു. കവർച്ച നടത്തിയതിന് 26 പേരെ സൈന്യം അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.