ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായി ഇരുരാജ്യങ്ങൾക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിത്. റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തി യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്തിയതെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്താൻ ട്രംപിന് അവകാശമില്ലെന്ന ഹർജി അതിവേഗ ബഞ്ചിൽ പരിഗണിക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചു.
റഷ്യയ്ക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഇതു സംബന്ധിച്ച് ട്രംപ് സൂചന നൽകിയത്. എന്നാൽ ഉപരോധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയാറായിരുന്നില്ല. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുൻപും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തുടർന്ന് പിന്തിരിയുകയായിരുന്നു. സമാധാന ചർച്ചയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയത്.