സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ 'കെഫൈ'യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി. 2,023 ഹോട്സ്പോട്ടുകളുടെ കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്കു ബിഎസ്എൻഎലിനു നൽകി.
2,000 ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നതിന് ഓപ്പൺ ടെൻഡർ വിളിക്കാനും തീരുമാനിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കെ ഫോണിനെ സർക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്നതിനു തെളിവാണ് ഈ നീക്കം.
ആരംഭിക്കാനിരിക്കുന്നത് ഉൾപ്പെടെ 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ 2 വർഷം മുൻപു തന്നെ ഐടി മിഷനു സമർപ്പിച്ചിരുന്നു. ഐടി മിഷൻ നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും നടപ്പാക്കാൻ നടപടിയെടുത്തില്ല. 2018ൽ പബ്ലിക് വൈഫൈയുടെ സിസ്‌റ്റം ഇന്റഗ്രേറ്ററായി 5 വർഷത്തേക്കു ചുമതലപ്പെടുത്തിയിരുന്ന ബിഎസ്എൻഎലിന്റെ കാലാവധി 2023ൽ അവസാനിച്ചശേഷം 6 മാസം വീതം ഇവർക്കു നാലുവട്ടം നീട്ടി നൽകി.
കെ ഫോണിനെ ഏൽപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതു വരെ നീട്ടുന്നുവെന്നായിരുന്നു അന്നു വിശദീകരിച്ചിരുന്നത്. ബിഎസ്എൻഎലിനെക്കാൾ നിരക്കു കൂടുതലാണെങ്കിലും അവർ 10 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകുമ്പോൾ, 100 എംബിപിഎസ് നൽകാമെന്നായിരുന്നു കെ ഫോണിന്റെ വാഗ്ദാനം.