ഇറാനിൽനിന്നുള്ള ആക്രമണം വർധിച്ചതിനെ തുടർന്ന് ജനങ്ങൾക്കുള്ള സുരക്ഷാ നിർദേശങ്ങൾ യുഎഇ ഭരണകൂടം പുറത്തിറക്കി. വ്യാഴാഴ്ച ഇറാനിൽ നിന്നും കൂടുതൽ ആക്രമണങ്ങൾ യുഎഇക്കു നേർക്കുണ്ടായിരുന്നു. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോടു ആവശ്യപ്പെട്ടു.
ആക്രമണ മുന്നറിയിപ്പ് ലഭിക്കുമ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നതുവരെ അവിടെ തുടരുക. വീടുകളിൽ നിന്ന് പുറത്തിറങ്ങുകയോ കാറുകൾ നിർത്തി വിഡിയോകൾ ചിത്രീകരിക്കുകയോ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.