ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. കെർ കൗണ്ടിയിലെ ഗ്വാഡുലുപ് നദിയിൽ വെള്ളം ഉയർന്നത് നാശനഷ്ടങ്ങൾക്കിടയാക്കി. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. നദിക്കരയിലായിരുന്നു ഇവരുടെ ക്യാംപ് പ്രവർത്തിച്ചത്. ക്യാംപിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.
ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ടെക്സസിലെ ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നുണ്ട്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.