Drisya TV | Malayalam News

ഇറാനിൽനിന്നെത്തിയ എണ്ണക്കപ്പൽ ചൈനയിലേക്ക്

 Web Desk    4 Apr 2026

ഇറാനിൽനിന്ന് എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടതിന് പിന്നിൽ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ തുറമുഖം ലക്ഷ്യമാക്കി ഇറാനിൽനിന്നുള്ള എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്. അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് കപ്പൽ വഴിതിരിച്ചുവിട്ടതെന്നായിരുന്നു വിവരം. ഇതിനുപിന്നാലെയാണ് പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിതിരിച്ചുവിടാൻ കാരണമായെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.

40-ലധികം രാജ്യങ്ങളിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. വാണിജപര്യമായ പരിഗണനകൾക്കനുസരിച്ച് വ്യത്യസ്ത സ്രോതസ്സുകളിൽനിന്നും വ്യത്യസ്ത രാജ്യങ്ങളിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് പൂർണമായ അധികാരമുണ്ട്. പശ്ചിമേഷ്യയിൽ നിലവിൽ നേരിടുന്ന വിതരണ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ റിഫൈനറികൾ ഇറാനിൽനിന്നടക്കം അവർക്കുവേണ്ട എണ്ണലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളില്ല. ആഗോള എണ്ണവ്യാപാരത്തിൽ കപ്പലുകൾ വഴിതിരിച്ചുവിടുന്നത് സാധാരണമാണ്. വിപണിയിലെ മാറ്റങ്ങൾക്കും ചരക്കുനീക്കത്തിലെ സൗകര്യങ്ങൾക്കും അനുസരിച്ച് യാത്രയ്ക്കിടയിൽ കപ്പലുകൾ വഴിതിരിച്ചുവിടാറുണ്ട്. ഇത് എണ്ണ വ്യാപാരരംഗത്തെ സാധാരണ നടപടിക്രമമാണെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

  • Share This Article
Drisya TV | Malayalam News