രോഗികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും ധാർമ്മിക നിലവാരം ഉയർത്തുന്നതും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആശുപത്രികളിൽ മരുന്ന് കമ്പനികളുടെ മെഡിക്കൽ പ്രതിനിധികളെ ഡോക്ടർമാരെ കാണുന്നതിൽനിന്ന് വിലക്കി. ആശുപത്രി പരിസരത്ത് മെഡിക്കൽ റെപ്രസെൻ്റേറ്റീവുമാരെ അനുവദിക്കരുതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികൾക്കും നിർദ്ദേശം നൽകി ഉത്തരവായി.
'ആശുപത്രി പരിസരത്ത് മെഡിക്കൽ പ്രതിനിധികളെ പ്രവേശിപ്പിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട മുൻ നിർദ്ദേശങ്ങളെക്കുറിച്ചാണ് ഇത്. ഇക്കാര്യത്തിൽ, ആശുപത്രി പരിസരത്ത് മെഡിക്കൽ പ്രതിനിധികളെ അനുവദിക്കരുതെന്ന് ഒരിക്കൽ കൂടി നിർദ്ദേശിക്കുന്നു. എല്ലാ ഉദ്യോഗസ്ഥർക്കും സ്ഥാപന മേധാവി ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകണം.' മെയ് 28-ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ചികിത്സ, പരിശോധന, നടപടിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങൾ ഇ-മെയിൽ വഴിയോ മറ്റ് ഡിജിറ്റൽ മാധ്യമങ്ങൾ വഴിയോ പങ്കുവെക്കാൻ മെഡിക്കൽ പ്രതിനിധികളോട് ആവശ്യപ്പെടാമെന്ന് ഉത്തരവിൽ പറയുന്നു.