യു.എസ്സിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി ബ്ലാഡർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി റിപ്പോർട്ടുകൾ. 2025 മെയ് നാലിന് ലോസ് ആഞ്ജലിസിലെ റൊണാൾഡ് റീഗൻ യുസിഎൽഎ മെഡിക്കൽ സെന്ററിലാണ് എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
വൈദ്യശാസ്ത്ര രംഗത്തെ വൻ മുന്നേറ്റമായാണ് നടപടിയെ ആരോഗ്യരം ഗത്തെ വിദഗ്‌ധർ നോക്കിക്കാണുന്നത്.അർബുദം ബാധിച്ച് രണ്ട് വൃക്കകൾ പൂർണമായും മൂത്രസഞ്ചി ഭാഗികമായും നഷ്ടപ്പെട്ട ഓസ്ക്‌കർ ലറൈൻസറിലാണ്(41) ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ഡയാലിസിസിനെ ആശ്രയിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. യുസിഎൽഎയിലെ യൂറോളജിസ്റ്റ് നിമ നസ്സിരിയും യുഎസ്സിയിലെ ഇന്ദർബീർ ഗില്ലിന്റേയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അവയവദാനത്തിൽ നിന്ന് ലഭിച്ച വൃക്കയും മൂത്രസഞ്ചിയുമാണ് മാറ്റിവെച്ചത്.
ശസ്ത്രക്രിയ പൂർത്തിയായതോടെ 41-കാരന്റെ വൃക്കയുടെ പ്രവർത്തനം തത്ക്ഷണം മെച്ചപ്പെട്ടു. ഇതോടെ ഇനി ഇദ്ദേഹത്തിന് ഡയാലിസിസിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സാധാരണ നിലയിൽ തന്നെ മൂത്രമൊഴിക്കാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി അതിന് ഇദ്ദേഹത്തിന് സാധിച്ചിട്ടില്ലായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഈ ശസ്ത്രക്രിയക്ക് ആവശ്യമായ തയ്യാറെടുപ്പിലായിരുന്നു ഡോകർമാരുടെ സംഘം. മൂത്രാശയ സംബന്ധമായ വൈകല്യങ്ങളാൽ കഷ്ട്‌ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് പ്രതീക്ഷയാണ് പുതിയ ശസ്ത്രക്രിയ. മുമ്പ് ഇത്തരം രോഗങ്ങൾ ബാധിച്ചവരെ സംബന്ധിച്ച് ചികിത്സാ മാർ ഗങ്ങൾ പരിമിതമായിരുന്നു.