പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും താൽക്കാലികമായി അടയ്ക്കുന്നു. അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്‌ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ സിപ് ലൈൻ ഓപ്പറേറ്റർക്കും പങ്കെന്ന് സൂചന. ദൃക്സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലോടെയാണ് സിപ് ലൈൻ ഓപ്പറേറ്റർ സംശയ നിഴലിലായത്. ഇതിനു ബൈസരൺവാലിയിലെ സിപ് ലൈൻ ഓപ്പറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.