Drisya TV | Malayalam News

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡുവിന് ഉപയോഗിച്ചത് പശുവിൻ നെയ്യ് എന്ന പേരിൽ പാമോയിൽ 

 Web Desk    19 Sep 2026

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്‌സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.'അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്' എന്ന പേരിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യ്, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ, വിവിധ രാസവസ്‌തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി വ്യക്തമാക്കി.

ടിടിഡി നെയ്യ് മായം ചേർക്കൽ കേസുമായി ബന്ധപ്പെട്ട് സപ്റ്റംബർ 17-ന് ഹൈദരാബാദ് ഓഫീസാണ് മംഗളയെ കസ്റ്റഡിയിലെടുത്തതെന്ന് കേന്ദ്ര ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പണം വെളുപ്പിക്കൽ തടയൽ നിയമ (PMLA) കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി വ്യക്തമാക്കി.

ഏജൻസി നൽകുന്ന വിവരമനുസരിച്ച്, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ എന്നിവയ്ക്കൊപ്പം MG90, മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400 (Myvacet Soft 400), അസറ്റിക് ആസിഡ് എസ്റ്റർ എന്നീ രാസവസ്തുക്കൾ ഉപയോഗിച്ചാണ് തിരുപ്പതി ലഡു പ്രസാദം നിർമിക്കുന്നതിനായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മായം ചേർത്ത നെയ്യ് നിർമിച്ചിരുന്നത്. 

ഇവ പിന്നീട് അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന പേരിൽ ടിടിഡിക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു. 2019-നും 2024-നും ഇടയിൽ ടിടിഡിക്ക് നൽകിയ വ്യാജ നെയ്യ് വിതരണത്തിന് 230 കോടി രൂപ മൂല്യമുണ്ടെന്നും, ഇതിൽ 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗളയാണ് നിർമ്മിച്ചതെന്നും ഇഡി അവകാശപ്പെട്ടു.

ഈ ഗൂഢാലോചനയിലെ പ്രധാനികളിൽ ഒരാളായ മംഗള, മായം ചേർക്കാനുള്ള വസ്തുക്കൾ സംഭരിക്കുന്നതിന് സൗകര്യമൊരുക്കുകയും തന്റെ ഫാക്ടറി വളപ്പിൽവെച്ച് മായം ചേർത്ത നെയ്യ് നിർമ്മിക്കുകയും ചെയ്‌തുവെന്ന് ഏജൻസി അറിയിച്ചു. സമാനമായ ആരോപണങ്ങളിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എ.ആർ. ഡയറി ഫുഡ്സ് എന്നിവയുൾപ്പെടെയുള്ള വിവിധ മുൻനിര സ്ഥാപനങ്ങൾ വഴി മായം ചേർത്ത നെയ്യ് വിതരണം ചെയ്യുന്നതിനും ഇയാൾ ഏകോപനം നടത്തി. മായം ചേർത്ത വസ്തു‌തുക്കളുടെ യഥാർത്ഥ ഉപയോഗം മറച്ചുവെക്കുന്നതിനും, യഥാർത്ഥ പശുവിൻ നെയ്യ് നിർമിച്ച് വിതരണം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുമായി മംഗള നെയ്യുടെയും ശുദ്ധീകരിച്ച പാമോയിലിന്റെയും വിൽപനയും വാങ്ങലുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്തു.' ഇഡി ആരോപിച്ചു.

  • Share This Article
Drisya TV | Malayalam News