ദൈവത്തിനായി പിരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ അവകാശി ദൈവം മാത്രമാണെന്ന് സുപ്രീംകോടതി. ആ ഭൂമിയുടെ നടത്തിപ്പ് ചുമതല ദേവസ്വം ബോർഡിന് ആയിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച തർക്കത്തിൽ എറണാകുളം ക്ഷേത്രക്ഷേമ സമിതി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന് മാത്രമായിരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരായ സമിതിയുടെ അപ്പീൽ ആണ് സുപ്രീം കോടതി തള്ളിയത്.
എറണാകുളത്തപ്പന് ഒരടി മണ്ണ്' എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തങ്ങൾക്കും പങ്ക് ഉണ്ടെന്നായിരുന്നു ക്ഷേത്ര ഉപദേശക സമിതിയുടെ വാദം. എന്നാൽ ക്ഷേത്രത്തിന്റെ ഉപദേശക സമിതിയായി പ്രവർത്തിക്കുന്ന സ്വകാര്യ സമിതിക്ക് ദൈവത്തിന്റെ പേരിൽ പിരിച്ച പണം ഉപയോഗിച്ച് വാങ്ങുന്ന സ്വത്തിൽ വ്യക്തിപരമായ ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ലെന്ന് ആയിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്. ഈ വിധി സുപ്രീം കോടതി ശരിവച്ചു.