Drisya TV | Malayalam News

മംഗളൂരു നഗരം ജില്ലാ പദവിയിലേക്ക്

 Web Desk    19 Sep 2026

കേരളത്തിന് തൊട്ടടുത്തുള്ള മംഗളൂരു നഗരം ജില്ലാ പദവിയിലേക്ക്. നിലവിൽ ദക്ഷിണ കന്നട ജില്ലയിൽ ഉൾപ്പെടുന്ന മംഗളൂരു, ജില്ലയുടെ പേരിൽത്തന്നെ അറിയപ്പെടാൻ കളമൊരുക്കുകയാണ് കർണാടക സർക്കാർ.

മംഗളൂരുവില്‍ ചേര്‍ന്ന കര്‍ണാടക സര്‍ക്കാറിന്റെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടാന്‍ തീരുമാനിച്ചു. ജില്ലക്ക് ഈ നഗരത്തിന്റേ പേര് വരണം എന്ന് ഏറെ കാലമായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പുറത്തിറക്കും. പൊതുജന അഭിപ്രായം ശേഖരിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ഭരണപരമായ ആവശ്യങ്ങൾക്കായി തുളവിനെ രണ്ടാമത്തെ അധിക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനും സർക്കാർ അനുമതി നൽകി. വിദ്യാഭ്യാസപരവും സാംസ്കാരികവുമായ തനിമയോടെ വളർന്നുവന്ന ഭാഷയാണ് തുളവെന്ന് മന്ത്രിസഭാ യോഗ ശേഷം മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട അഞ്ച് ദ്രാവിഡ ഭാഷകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തുളുവിന് 2,000 വർഷത്തിലധികം പഴക്കമുള്ള ചരിത്രവുമുണ്ട്. തുളുവിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിന് ഇതിനെ കർണാടകയുടെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്ന് പ്രമുഖ വ്യക്തികളും സംഘടനകളും ജനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ മന്ത്രിസഭ പരിഗണിക്കുന്നതിന് മുമ്പ് വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് തേടുകയും ചെയ്തു. തുളു ഭാഷയുടെ ഉപയോഗവും പ്രചാരണവുമായി ബന്ധപ്പെട്ട വിവർത്തനം, പരിശീലനം, മറ്റു പ്രവർത്തനങ്ങൾ എന്നിവക്കായി സർക്കാർ പ്രതിവർഷം 82 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 1.85 ദശലക്ഷം ആളുകള്‍ ഇത് സംസാരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. പ്രധാനമായും ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, ശിവമൊഗ്ഗ ജില്ലകളിലാണ് തുളു സംസാരിക്കുന്നവര്‍ കൂടുതലായുള്ളത്. തുളു സംസാരിക്കുന്ന പ്രദേശത്തിന്റെ ഒരു ഭാഗം തുളുനാട് എന്നറിയപ്പെടുന്നു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും തുളു സംസാരിക്കുന്നവരുണ്ട്.

  • Share This Article
Drisya TV | Malayalam News