എൻ.ഡി.എ. ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.ഇതിനകം ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും വൈകാതെ മറ്റുള്ള എൻഡിഎ ഭരണ പ്രദേശങ്ങളിലും ഇവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലടക്കം ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
ചില സംസ്ഥാനങ്ങളിൽ ഞങ്ങൾ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിക്കഴിഞ്ഞു. 2029-ന് മുമ്പ് എൻ.ഡി.എ ഭരണത്തിലുള്ള എല്ലാ 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പിലാക്കുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്', അമിത് ഷാ പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' രാജ്യവ്യാപകമായി സംഘടിപ്പിക്കും. 2014-ൽ പ്രധാനമന്ത്രിയായതിനുശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ് നരേന്ദ്ര മോദി എന്നും അമിത് ഷാ പറഞ്ഞു. ഇത്തരത്തിൽ നീണ്ടകാലം സേവനമനുഷ്ഠിച്ച നേതാക്കൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.