രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ. 120 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 110 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താനുള്ള നീക്കം. ട്രെയിൻ ഓടിക്കേണ്ട റൂട്ടുകൾ തീരുമാനിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടക്കുകയാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ സതീഷ് കുമാർ അറിയിച്ചു.
നിലവിൽ ഹൈഡ്രജൻ ട്രെയിനിന്റെ പ്രവർത്തന വേഗം മണിക്കൂറിൽ 75 കിലോമീറ്ററാണ്. 120 കിലോമീറ്റർ വേഗത്തിൽ പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് ഇൻഡോറിൽ മാധ്യമങ്ങളോട് സതീഷ് കുമാർ പറഞ്ഞു. സാങ്കേതിക വിഷയങ്ങളും ഇന്ധനവിതരണ സംവിധാനവും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപത് പാതയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.