Drisya TV | Malayalam News

ബ്രിക്‌സ് (BRICS) ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ഉഭയകക്ഷി ചർച്ച നടത്തി 

 Web Desk    11 Sep 2026

ബ്രിക്സ് (BRICS) ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ഊർജ്ജ സുരക്ഷ, വ്യാപാര വിപുലീകരണം എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. 2022 ഫെബ്രുവരിയിൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് പുറത്ത് നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ പുതിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി (10,000 കോടി ഡോളർ) ഉയർത്താനാണ് ഇരുനേതാക്കളും ലക്ഷ്യമിടുന്നത്.

വ്യവസായ സഹകരണം, റെയിൽവേ, ടണലിംഗ്, സ്റ്റീൽ ഉത്പാദനം, സിവിൽ ന്യൂക്ലിയർ സാങ്കേതികവിദ്യ, വളം വിതരണം, നിർണായക ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണവും ഇന്ത്യയിൽനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ സേവനവും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, റഷ്യയുമായുള്ള ഊർജ്ജ സഹകരണത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നത്. യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങണമെന്ന് മോദി റഷ്യയോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News