കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്. കപ്പലിലെ ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.ബേപ്പൂരിൽനിന്ന് 78 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാർഡിൽനിന്ന് ലഭിക്കുന്ന വിവരം. അഴീക്കൽ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പൽ കൊളംബോയിൽ നിന്ന് പുറപ്പെട്ടത്.
കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും നാവികസേനയുടെ ഐഎൻഎസ് സൂറത്ത് എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് കപ്പൽ അപകടത്തിൽ പെട്ട വിവരം ലഭിക്കുന്നത്. അപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പൽ ഉടൻ തന്നെ തീപ്പിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാർഡിന്റെ ഡ്രോണിയർ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.50 കണ്ടെയ്നറുകൾ വെള്ളത്തിൽ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്‌കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.