പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യയിലേക്കു തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ഇതിനുള്ള രൂപരേഖ തയാറാക്കി കഴിഞ്ഞതായാണ് വിവരം. ആദ്യഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടുന്നതിന് 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ കനാലിൻ്റെ നീളം 70 കിലോമീറ്ററാക്കി വർധിപ്പിച്ച് യമുനയിലേക്ക് ഈ വെള്ളമെത്തിക്കും.ഇതോടെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ മേഖലകളിൽ വെള്ളമെത്തും.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെടുന്നത് റാബി വിളവിനെ ബാധിക്കും. ‘‘റാബി സീസണിൽ ഒരു മാസത്തോളം വെള്ളം തടസ്സപ്പെട്ടാൽ അത് വിളവിനെ ബാധിക്കും. കുടിവെള്ള വിതരണത്തിനും വെല്ലുവിളിയാകും. മൺസൂൺ ലഭിച്ചതിനാൽ പാക്കിസ്ഥാനിലെ ഖാരിഫ് വിളവെടുപ്പിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല.’’–മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.