ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.ഇന്ത്യൻ വിപണിയിൽ ഏറെ വിലക്കുറവിൽ ലഭ്യമാകുന്ന പാർലെ-ജി യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ജനതയ്ക്ക് ഒരു ആഡംബര വസ്തുവാണ്. ബിസ്കറ്റ് മാത്രമല്ല പല ഭക്ഷ്യവസ്തുക്കളും വാങ്ങാൻ വൻതുകയാണ് നൽകേണ്ടി വരുന്നത്. പലതിനും യഥാർഥവിലയുടെ 500 ഇരട്ടിവരെയാണ് വില ഈടാക്കുന്നത്.
ഗാസയിലെ മുഹമ്മദ് ജവാദ് എന്ന വ്യക്തി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലാണ്. പോസ്റ്റിൽ ജവാദ് അവകാശപ്പെടുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർലെ കമ്പനിയുടെ ബിസ്‌കറ്റ് ഗാസയിൽ വിൽക്കുന്നത് 24 യൂറോയിലും അധികം തുകയിലാണെന്നാണ്. ഏകദേശം 2,342 രൂപവരുമിത്. തൻ്റെ മകളുടെ പ്രിയപ്പെട്ട ഭക്ഷണമായതിനാൽ വില വർധിച്ചിട്ടും വാങ്ങിക്കൊടുത്തതായും ജവാദ് പറയുന്നു.
ഭക്ഷ്യവസ്തുക്കളുമായെത്തുന്ന വളരെ കുറച്ച് ട്രക്കുകൾ മാത്രമാണ് ഗാസയിലേക്ക് കടത്തിവിടുന്നത്. യുഎസ്, സ്വിറ്റ്സർലൻഡ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ സംയുക്തമായി പിന്തുണ നൽകുന്ന ഒരു ഭക്ഷ്യവിതരണസംവിധാനം ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ മേയ് 27 ന് ആരംഭിച്ചിട്ടുണ്ട്. എങ്കിലും കരിഞ്ചന്തകളും പൂഴ്ത്തിവെയ്‌പും ഗാസയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.
മാനുഷികസഹായമായി സൗജന്യമായാണ് പാർലെ-ജിയും മറ്റും ഗാസയിലെത്തുന്നതെങ്കിലും ആ സൗജന്യം പരിമിതഎണ്ണം ആൾക്കാർക്ക് മാത്രമേ അനുഭവിക്കാനാകുന്നുള്ളൂ. പലയിടങ്ങളിൽ പല വിലകളിലാണ് വസ്തുക്കൾ വിപണിയിൽ ലഭിക്കുന്നത്. ഗാസയിലെ വിപണിയിൽ ചില അത്യാവശ്യസാധനങ്ങളുടെ വിലയിങ്ങനെയാണ്. ജൂൺ ആറിന് നിലവിലുള്ള വിലവിവരമാണിത്.
1 കിലോ പഞ്ചസാര- 4,914 രൂപ
1 ലിറ്റർ പാചകഎണ്ണ- 4,177 രൂപ
1 കിലോ ഉരുളക്കിഴങ്ങ്- 1,965 രൂപ
1 കിലോ ഉള്ളി- 4,423 രൂപ