Drisya TV | Malayalam News

അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്

 Web Desk    6 Jun 2025

കിളിമാനൂരിൽ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. കിളിമാനൂർ രാജാ രവിവർമ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് എതിരെയാണു കിളിമാനൂർ പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. കുട്ടിയുടെ മാതാവിൽനിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവത്തിൽ അധ്യാപികയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടർന്ന് വിദ്യാർഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു.

അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നു വിദ്യാർഥിനിയെ ഉൾപ്പെടുത്തി വ്യാജപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. എതിർചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ ജീവനക്കാരനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം വിദ്യാർഥിനിക്ക് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല.ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്. ഇതിനു പിന്നിൽ ഒരു അധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് വിദ്യാർഥിനിയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.

അധ്യാപികയുടെയും ജീവനക്കാരന്റെയും അപവാദ പ്രചാരണത്തിൽ മനംനൊന്ത് പ്ലസ് വൺ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. കഴിഞ്ഞ ജൂണിലാണ് ഏകജാലകം വഴി പ്ലസ് വണിന് വിദ്യാർഥിനി പ്രവേശനം നേടിയത്. പിന്നീട് മറ്റൊരു വിഷയത്തിലേക്ക് കോംബിനേഷൻ ട്രാൻസ്‌ഫറിലൂടെ മാറി.

വിദ്യാർഥിനിയുടെ പേര് പരാമർശിച്ചു വന്ന ചില വിവരങ്ങൾ ആരോപണ വിധേയയായ അധ്യാപിക ചില വാട്‌സാപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും സിഡബ്ല്യുസിയിലും പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്.

  • Share This Article
Drisya TV | Malayalam News