തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ശനിയാഴ്ച കിറ്റക്സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നിർദേശ പ്രകാരമാണ് മന്ത്രി എസ്. സവിതയുടെ സന്ദർശനം എന്നാണ് വിവരം. കിറ്റക്സിന്റെ കിഴക്കമ്പലത്തെ ഓഫീസിൽ മന്ത്രി സവിത നാളെ എത്തുമെന്ന് കിറ്റക്സ് പങ്കുവെച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
കിറ്റക്സ് എംഡി സാബു ജേക്കബിനെ നേരിട്ട് ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുക എന്നതാണ് മന്ത്രിയുടെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ കിറ്റക്സ് വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപമായിരുന്നു കിറ്റക്സ് നടത്തിയിരുന്നത്. രണ്ട് നിർമാണങ്ങളാണ് കിറ്റക്സ് അവിടെ ലക്ഷ്യംവെച്ചിരുന്നത്. അതിൽ ഒരു പദ്ധതിയുടെ നിർമാണ പ്രവർത്തനം ഏതാണ് പൂർത്തിയായിക്കഴിഞ്ഞു.
അതിനുപിന്നാലെയാണ് ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്നുകൂടി കിറ്റക്സിന് ക്ഷണം വന്നിരിക്കുന്നത്. കേരളത്തിൽ കിറ്റക്സിന് അനുകൂലമായ സാഹചര്യങ്ങൾ ആയിരുന്നില്ല,അതിനാലാണ് പദ്ധതികളുമായി തെലങ്കാനയിലേക്ക് പോയത് എന്നാണ് പ്രസ്താവനയിൽ കിറ്റക്സ് വ്യക്തമാക്കിയിരിക്കുന്നത്.