Drisya TV | Malayalam News

നാവികസേനയ്ക്കായി മൂന്ന് അന്തർവാഹിനികൾ കൂടി നിർമിക്കാൻ ഇന്ത്യ

 Web Desk    4 Jun 2025

നാവികസേനയ്ക്കായി മൂന്ന് അന്തർവാഹിനികൾ കൂടി നിർമിക്കാൻ ഇന്ത്യ. പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് ( എംഡിഎൽ) ആണ് അന്തർവാഹിനികൾ നിർമിക്കുക. ഇതിനുള്ള കരാർ ഈ മാസം ഒപ്പിട്ടേക്കും.

ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ചതാണ് കൽവരി ക്ലാസ് അന്തർവാഹിനി. പുതിയ അന്തർവാഹിനിയിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. ഇതിലൊന്ന് ഇന്ത്യ സ്വയം വികസിപ്പിച്ച എയർ ഇൻഡിപ്പെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമാണ്. പരമ്പരാഗത ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾക്ക് നിശ്ചിത ഇടവേളകളിൽ ജലോപരിതലത്തിലേക്ക് ഉയർന്നു വരേണ്ടതായുണ്ട്. ബാറ്ററികൾ ചാർജ് ചെയ്യുന്നതിനും വായു നിറയ്ക്കുന്നതിനുമൊക്കെ ഇത് അത്യാവശ്യമാണ്.

എന്നാൽ, തദ്ദേശീയമായി വികസിപ്പിച്ച എയർ ഇൻഡിപ്പെൻഡൻ്റ് പ്രൊപ്പൽഷൻ സംവിധാനം അന്തർവാഹിനിയെ കൂടുതൽ സമയം സമുദ്രാന്തർഭാഗത്ത് തുടരാൻ അനുവദിക്കും. ഇത് അന്തർവാഹിനിയുടെ രഹസ്യനീക്കത്തിനെയും കാര്യക്ഷമതയേയും വളരെയധികം സഹായിക്കും. ഇന്ത്യയുടെ നിലവിലുള്ള പരമ്പരാഗത അന്തർവാഹിനികൾക്ക് ഈ സംവിധാനമില്ല.

ഫ്രെഞ്ച് നേവൽ ഗ്രൂപ്പുമായി സഹകരിച്ച് അവരുടെ സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനിയെ ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് വികസിപ്പിച്ചതാണ് കൽവരി ക്ലാസ് അന്തർവാഹിനികൾ.ദീർഘദൂര ടോർപ്പിഡോകൾ, കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ് കൽവരി ക്ലാസിൽ വരുന്ന അന്തർവാഹിനികൾ. ഇവയെ രഹസ്യനിരീക്ഷണത്തിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്.

ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഇന്ത്യൻ നാവികസേനയുടെ മേധാവിത്വത്തിന് കരുത്ത് കൂട്ടുന്നതാണ് പുതിയ അന്തർവാഹിനികൾ. നാവികസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. നിലവിൽ സേനയുടെ പക്കലുള്ള കാലപ്പഴക്കം ചെന്ന റഷ്യൻ നിർമിത കിലോ ക്ലാസ് അന്തർവാഹിനികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് കൽവരി ക്ലാസ് അന്തർവാഹിനികളെ ഉൾപ്പെടുത്തുന്നത്.നിലവിലുള്ള കൽവരി ക്ലാസ് അന്തർവാഹിനികളേക്കാൾ വലിപ്പത്തിലും സാങ്കേതിക വിദ്യയിലും ഏറെ മുന്നിട്ടുനിൽക്കുന്നവയാകും പുതിയവ. ഇതിലുപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം ഡിആർഡിഒ ആണ് വികസിപ്പിച്ചത്. ഇതിലൂടെ പരമാവധി 21 ദിവസം വരെ അന്തർവാഹിനിക്ക് കടലിനുള്ളിൽ കഴിയാൻ സാധിക്കും.

ഇതിനൊപ്പം കൂടുതൽ മെച്ചപ്പെട്ട ഇലക്ട്രോണിക് സംവിധാനങ്ങൾ, ഗതിനിർണയത്തിനും ആശയവിനിമയത്തിനും അത്യാധുനിക സംവിധാനങ്ങൾ, തദ്ദേശീയമായ കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയൊക്കെ പുതിയ അന്തർവാഹിനികളിലുണ്ടാകും. വരുന്ന ആറ് വർഷത്തിനുള്ളിൽ ഈ മൂന്ന് അന്തർവാഹിനികളും സേനയ്ക്ക് കൈമാറും. 2030-ലാകും ആദ്യ അന്തർവാഹിനി നീറ്റിലിറങ്ങുക.

  • Share This Article
Drisya TV | Malayalam News