Drisya TV | Malayalam News

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

 Web Desk    4 Jun 2025

ചൈനീസ് പൗരൻമാരായ രണ്ട് പേർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്‍തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ പഠനാവശ്യത്തിനായി ഡെറ്റ്‌ട്രോയിറ്റ് മെട്രോപോളിറ്റൻ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

പിടിയിലായ ലിയു ഇതേ രോഗാണുവിനെക്കുറിച്ചാണ് ചൈനയിലെ ഒരു സർവകലാശാലയിൽ പഠനം നടത്തുന്നത്. രോഗാണുക്കളെക്കുറിച്ച് ചൈനയിൽ പഠനം നടത്തുന്നതിന് ചൈനീസ് സർക്കാരിൽനിന്ന് ജിയാന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ജിയാന് ബന്ധമുണ്ടെന്നും പട്ടേൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News