ആധാർ കാർഡുമായി ബന്ധിപ്പിക്കാതെയും അർധരാത്രിക്കു ശേഷവും ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന തമിഴ്നാട് സർക്കാർ നിബന്ധനകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജികൾ കോടതി തള്ളി.
ഓൺലൈൻ റമ്മിയടക്കം പണമിടപാടുകൾ ഉൾപ്പെടുന്ന റിയൽ മണി ഗെയിമുകൾക്ക് (ആർഎംജി) നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് ഓൺലൈൻ ഗെയിമിങ് അതോറിറ്റിക്ക് (ടിഎൻഒജിഎ) അധികാരം നൽകുന്നതിനെയും ഗെയിമുകൾ കളിക്കാൻ പ്രായപരിധി നിശ്ചയിക്കുന്നതിനെയും കമ്പനികൾ എതിർത്തു. ഭരണഘടനയുടെ 7–ാം ഷെഡ്യൂൾ പ്രകാരം ജനങ്ങളുടെ ആരോഗ്യവും സംസ്ഥാനത്തിനകത്തെ വ്യാപാര, വാണിജ്യ കാര്യങ്ങളും സംബന്ധിച്ചു നിയമ നിർമാണം നടത്താൻ നിയമസഭകൾക്ക് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു.
ഓൺലൈൻ റമ്മി അടക്കമുള്ളവ തമിഴ്നാട്ടിൽ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു ഹാനികരമായി മാറിയിട്ടുള്ളതായി കോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധ സമിതികളും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായതിനെ തുടർന്നു 2019 മുതൽ 2024 വരെ 47 പേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി തമിഴ്നാട് പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.