ചൈനയിലെ ബെയ്ജിങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലുള്ള ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യാംപസ് ക്ലിനിക്കിൽ ആർത്തവമാണെന്ന് തെളിയിക്കാൻ വിദ്യാർഥിനിയോട് പാന്റ്സ് ഊരാൻ ആവശ്യപ്പെട്ടതായി ആരോപണം. സിക്ക് ലീവിനായി അപേക്ഷിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് വിദ്യാർഥിനി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.പേര് വെളിപ്പെടുത്താത്ത വിദ്യാർഥിനിയാണ് മേയ് 15ന് തനിക്കുണ്ടായ ദുരനുഭവം വിഡിയോയിലൂടെ പങ്കുവച്ചത്.ലീവിനായി അപേക്ഷിച്ചപ്പോൾ ക്യാംപസ് ക്ലിനിക്കിലെ വനിതാ ജീവനക്കാരി മോശമായി പെരുമാറിയെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.
"ആർത്തവമുള്ള വിദ്യാർഥിനികൾ ലീവ് എടുക്കാൻ പാന്റ്സ് ഊരി നിങ്ങളെ കാണിക്കണം എന്നാണോ?" എന്ന വിദ്യാർഥിനിയുടെ ചോദ്യത്തിന് അതെ. ഇത് ഞാൻ രൂപീകരിച്ച നിയമമല്ല, ഇവിടുത്തെ ചട്ടമാണ്" എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.ഈ ചട്ടത്തിന്റെ രേഖാമൂലം ഉള്ള പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരി മൗനം പാലിക്കുകയും പകരം ഹോസ്‌പിറ്റലിൽ നിന്ന് രേഖ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം സർവകലാശാല ജീവനക്കാരിയെ പിന്തുണച്ച് പ്രസ്താവനയിറക്കിയതോടെ സംഭവം കൂടുതൽ വിവാദമായി. നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് ജീവനക്കാരി ചെയ്‌തതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
ചില വിദ്യാർഥികൾ സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരൻ അവകാശപ്പെട്ടു. ഒരു മാസം പല തവണ ചില വിദ്യാർഥിനികൾ ആർത്തവമാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്നതിനാലാണ് ഇങ്ങനെയൊരു നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ വിദ്യാർഥിനി വീണ്ടും രംഗത്തെത്തി.
ഹോസ്പിറ്റലിൽ നിന്ന് ആവശ്യമായ രേഖകൾ ഹാജരാക്കി. എന്നാൽ സർവകലാശാലയുടെ ഈ ന്യായീകരണം അംഗീകരിക്കാനാവില്ല. ആർത്തവ സമയത്ത് ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ന്യായവും മാന്യവുമായ ഒരു നയമാണ് ആവശ്യപ്പെടുന്നത്. സിക്ക് ലീവ് ലഭിക്കാൻ ആർത്തവ രക്തം വനിതാ ഡോക്‌ടറെ കാണിക്കണമെന്ന നിയമം രേഖാമൂലം സ്കൂകൂളിൽ ഉണ്ടെങ്കിൽ ഞാൻ വിഡിയോ നീക്കം ചെയ്യാം. എന്നാൽ അങ്ങനെയൊരു നിയമം ഇല്ലെങ്കിൽ ഞാൻ പിന്നോട്ട് പോകില്ലെന്ന് വിദ്യാർഥിനി കൂട്ടിചേർത്തു.