തിരുമല തിരുപ്പതി ക്ഷേത്രത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയാനുള്ള സംവിധാനം (ഫേഷ്യൽ റെഗഗനേഷൻ സിസ്റ്റം) സ്ഥാപിക്കുന്നു. നേരത്തെ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കാനായി ആന്റി ഡ്രോൺ സാങ്കേതിക വിദ്യ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഐ ഉപയോഗിച്ച് ഭക്തരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ട്രെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ആന്ധ്ര പ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദർശനത്തിനായി ഇവിടേക്ക് എത്തുന്നത്.ക്ഷേത്ര സുരക്ഷയിൽ ആശങ്ക വർധിച്ചതിനെ തുടർന്നാണ് ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഇപ്പോൾ സ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്.
ആൾമാറാട്ടം, മോഷണം, കുറ്റകൃത്യങ്ങൾ തുടങ്ങിയവ തടയുന്നതിനും താമസ സൗകര്യം, പ്രവേശന നിയന്ത്രണം എന്നിവ എളുപ്പമാക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യകൾ സഹായിക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫിസർ വ്യക്തമാക്കി. തീർത്ഥാടന അനുഭവവും സുരക്ഷയും വർധിപ്പിക്കുന്നതിനായി ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഇനിയും പ്രയോജനപ്പെടുത്തുമെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ഇവ നടപ്പാക്കുന്നതിനായി തീർത്ഥാടകർക്ക് സമയബന്ധിതമായി ദർശന ടോക്കണുകൾ നൽകും. കൂടാതെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തരുടെ മുഖം പകർത്തും. ഒരു തീർത്ഥാടകന്റെ ചിത്രം പകർത്തിക്കഴിഞ്ഞാൽ നേരത്തെ സന്ദർശിച്ചവരുടെ 30 ദിവസത്തെ ഡാറ്റയുമായി ഇത് ഒത്തുനോക്കും. ഏകദേശം 10 ലക്ഷം ചിത്രങ്ങൾ ഉപയോഗിച്ച് അത് ക്രോസ്-ചെക്ക് ചെയ്യും. ഇതിലൂടെ ഡ്യൂപ്ലിക്കേറ്റ് ബുക്കിംഗുകൾ ഇല്ലാതാക്കാൻ കഴിയും. അതുവഴി കൂടുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ എത്താനും സാധിക്കും. ഭക്തരുടെ ക്യൂ, കമ്പാർട്ടുമെന്റുകൾ തുടങ്ങി തിരുമല ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള തീർത്ഥാടകരുടെ എണ്ണം ട്രാക്ക് ചെയ്യുന്നതിനും എഐ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും.