എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാലിനും പൃഥ്വിരാജിനും എതിരെ ഉയരുന്ന വിവാദങ്ങൾക്കു പിന്നാലെ ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക.ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനും മുഖ്യനടനായ മോഹൻലാലിനും എതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് എന്നാണ് ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
"സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർഥകമായ ഏതു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്' - ഫെഫ്ക പറയുന്നു.