നവകേരള ബസിൻ്റെ കോഴിക്കോട്- ബെംഗളൂരു ആദ്യ സർവീസിന് ഇന്ന് പുലർച്ചെയാണ് തുടക്കമായത്.യാത്ര ആരംഭിച്ച് ഉടൻ ബസിന്റെ വാതിൽ തനിയെ തുറന്നതിനെ തുടർന്ന് വാതിൽ താൽക്കാലികമായി കെട്ടിവെച്ച് യാത്ര പുനരാരംഭിച്ചു. കോഴിക്കോട് KSRTC ബസ് സ്റ്റാൻഡിൽ നിന്നും പുലർച്ചെ 4 മണിക്കാണ് സർവീസ് ആരംഭിച്ചത്.സർക്കാർ നവ കേരള യാത്രക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം സർവീസ് ആയാണ് റൂട്ടിലിറങ്ങിയത്. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിരുന്നു. മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ട്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ സർവീസിൻ്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു.ആദ്യ യാത്രക്ക് മുഖ്യമന്ത്രി ഇരുന്ന സീറ്റ് ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം.എല്ലാദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.