സ്കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റപ്പണികൾ നടത്തണം. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ ബസുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ പരിസരത്ത് ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളിൽ കടകളിലും മറ്റും പരിശോധന നടത്തണം’’ മുഖ്യമന്ത്രി നിർദേശിച്ചു.ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.