വെള്ളിയാഴ്ച്ച രാവിലെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരും. കെ.വി മനോജ് കുമാര്‍ പറഞ്ഞു. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം പനമ്പള്ളി നഗറിലെ ഫ്ളാറ്റും പരിസരവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.കൊലക്കുറ്റം ചുമത്തി കേസെടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.