മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.ഏപ്രിൽ 27ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.അപമാനിച്ചവർക്ക് എതിരെയും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. നേമം സ്വദേശി എൽ.എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി.മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ ഡി.എൻ. സച്ചിൻ, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ട് പേർ എന്നിവർക്കെതിരെയാണ് പരാതി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. മേയ് 9ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.