ഇറാനുമായുള്ള സമാധാന കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ, മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കരാറിന്റെ വിശദാംശങ്ങൾ ഇസ്രയേലുമായും മേഖലയിലെ മറ്റ് സഖ്യകക്ഷികളുമായും ചർച്ച ചെയ്തതായും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ വാദം തള്ളിയ ഇറാൻ, ഹോർ മുസിന് മേൽ തങ്ങളുടെ നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കി.ഇറാന്റെ അനുമതിയുള്ള കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഹോർമുസിലൂടെ കടന്നു പോകാൻ കഴിയുന്നത്. ഹോർമുസ് മേഖലയിൽ യുഎസ് സൈന്യവും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മായിൽ ബഗായ് പറഞ്ഞു. 14 നിർദേശങ്ങൾ ഇറാൻ മുന്നോട്ടുവച്ചു. അതിൽ ധാരണയിലെത്താനാണ് ഉദ്ദേശിക്കുന്നത്. യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ ആണവ പദ്ധതി സംബന്ധിച്ച ചർച്ചകളെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല. അക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്.